Monday, 5 August 2019

റാം മുഹമ്മദ് സിങ് ആസാദ്.. 
------------------------------------------------------
1940 മാർച്ച്‌ 13,
ലണ്ടനിലെ കാസ്റ്റൺ ഹാളിൽ ഒരു പൊതു പരിപാടി നടക്കുകയാണ്.ബ്രിട്ടനിലെ പല പ്രമുഖരും പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു,കൂട്ടത്തിൽ മൈക്കിൾ എന്ന മുൻ ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനും.
കാസ്റ്റൺ ഹാളിൽ പരിപാടി നടന്നു കൊണ്ടിരിക്കെ കോട്ടും സൂട്ടുമിട്ട് തലയിൽ വട്ടതൊപ്പി വെച്ച് കണ്ടാൽ ബ്രിട്ടീഷ് പൗരനെന്ന് തോന്നിപ്പിക്കുന്ന ഒരു യുവാവ് ഹാളിനകത്തേക്ക് കയറി വന്നു.പരിപാടിക്കെത്തിയ ആൾക്കൂട്ടത്തിനിടയിൽ വെച്ച് താൻ തേടി വന്നയാളെ കണ്ടെത്തിയതിന് ശേഷം ആ യുവാവ് അയാൾക്ക് നേരെ നടന്നടുത്തു.
"സൊ ...മൈക്കിൾ "
ഒരു പരിചയക്കാരനോടെന്ന പോലെ പുഞ്ചിരിച്ചു കൊണ്ട് മൈക്കിൾ ആ യുവാവിന് നേരെ തിരിഞ്ഞു.
'ട്ടേ....ട്ടേ ...ട്ടേ ....'
വെടിയൊച്ചയുടെ ശബ്ദം.
ഒന്നല്ല ,പലതവണ അത് കാസ്റ്റൺ ഹാളിനെ പ്രകമ്പനം കൊള്ളിച്ചു.വെടിയൊച്ചയും അട്ടഹാസങ്ങളും അടങ്ങുമ്പോയേക്കും രക്തത്തിൽ കുളിച്ചു മൈക്കിൾ അന്ത്യശ്വാസം വലിച്ചിരുന്നു.
ചോരയിൽ കുളിച്ച മൈക്കിൾ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ മൃതദേഹം കാസ്റ്റൻ ഹാളിൽ കിടക്കുമ്പോൾ തന്നെ തൊട്ടടുത്ത മുറിയിൽ പോലീസ് ഉദ്യോഗസ്ഥർ ആ കൊലപാതകിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചിരുന്നു.
"ഞാൻ അത് ചെയ്തു ,അയാൾ അതർഹിക്കുന്നു".പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിലിരുന്ന് അക്ഷോഭ്യനായി അയാൾ വിളിച്ചു പറഞ്ഞു.
"പേര് ?"
"മൈ നെയിം ഈസ്‌ റാം മുഹമ്മദ്‌ സിംഗ് ആസാദ് "
മുൻ ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട വാർത്ത പിറ്റേന്ന് ബ്രിട്ടീഷ് പത്രങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട്‌ ചെയ്തു.കൊലപാതകിയെ കുറിച്ചും കൊലക്ക് പിന്നിലെ കാരണത്തെ കുറിച്ചും ഒരു സൂചന പോലുമില്ലാതെ ....
എന്നാൽ പുറം ലോകം അറിയാത്ത ഒരു കാരണം ആ കൊലക്ക് പിന്നിൽ ഉണ്ടായിരുന്നു, 21 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ നടന്ന ഒരു സംഭവം ആയിരുന്നു അത് !
******
ജാലിയൻ വാലാബാഗ് മൈതാനത്തിലെ രക്തസാക്ഷി ഗാലറിയിലേക്ക് നടന്നു കയറിയപ്പോൾ ഞാൻ ആദ്യം കണ്ടത് റാം മുഹമ്മദ്‌ സിംഗ് ആസാദ് എന്ന ഉദ്ധം സിംഗിന്റെ ചിത്രമായിരുന്നു.
ചെറുപ്പത്തിൽ തന്നെ അച്ഛനുമമ്മയും നഷ്ട്ടപ്പെട്ട ഉദ്ധം സിംഗ് ഒരനാഥാലയത്തിലാണ് വളർന്നത്.ഇന്ത്യൻ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം.ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാരിൽ നിന്ന് അനുഭാവപൂർണമായ സമീപനം പ്രതീക്ഷിച്ച ഇന്ത്യൻ ജനതക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങളും നിയമങ്ങളും അടിച്ചേൽപ്പിക്കാൻ ആയിരുന്നു ബ്രിട്ടീഷുകാർ ശ്രമിച്ചത്.
സ്വാതന്ത്ര്യ പ്രക്ഷോപങ്ങളെ അടിച്ചമർത്താനായി ബ്രിട്ടീഷുകാർ റൗലറ്റ് ആക്ട് എന്ന കരിനിയമം കൊണ്ട് വരുന്നു.ഇന്നത്തെ പോലെ അന്നും കരിനിയമങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോപങ്ങൾ രാജ്യത്ത് അരങ്ങേറി.ബ്രിട്ടീഷ് ഇന്ത്യയിൽ ഉടനീളം റാലികളും പ്രക്ഷോപങ്ങളും പൊട്ടി പുറപ്പെട്ടു.കൊടിയ മർദ്ദനവും അറസ്റ്റുമൊക്കെയായി ബ്രിട്ടീഷുകാർ പ്രക്ഷോപം അടിച്ചമർത്താൻ തെരുവിലിറങ്ങി .
ബ്രിട്ടീഷ് അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ അമൃത്സറിലെ ഒരു വിഭാഗം ആളുകൾ നിരോധനാജ്ഞ ലംഘിച്ചു സുവർണ ക്ഷേത്രത്തിനടുള്ള ജാലിയൻ വാലാബാഗ് മൈതാനിയിൽ സമ്മേളിച്ചു.നാല് ഭാഗവും ഉയരത്തിലുള്ള മതിലുകളും ഒരു പ്രവേശന കവാടവും മാത്രമുള്ള വലിയ മൈതാനമായിരുന്നു ജാലിയൻ വാലാബാഗ്.
സമ്മേളനം നടന്നു കൊണ്ടിരിക്കെ ജനറൽ ഡയറിന്റെ നേതൃത്വത്തിൽ ഒരു ബറ്റാലിയൻ പട്ടാളം മൈതാനിയിലേക്ക് മാർച്ചു ചെയ്തു വരികയും പ്രവേശന കവാടത്തിനരികിൽ നിലയുറപ്പിക്കുകയും ചെയ്തു.സമ്മേളനത്തിനെത്തിയ ജനങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി മുൻപിൽ ഇരുന്നും പുറകിൽ നിന്നും രണ്ട് വരിയായി പട്ടാളക്കാർ അണിനിരന്നു.
"ഫയർ "
യാതൊരു മുന്നറിയിപ്പും കൊടുക്കാതെ ജനറൽ ഡയർ അലറി.
ആറു മിനിറ്റ് ,അറുനൂറിലെറെ മൃതദേഹങ്ങൾ..
ജീവൻ രക്ഷാർത്ഥം കൂറ്റൻ മതിലിൽ ഓടി കയറാൻ ശ്രമിച്ചവരെ ആത്മനിർവൃതിയോടെ ബ്രിട്ടീഷ് പട്ടാളം വെടി വെച്ചിട്ടു.മൈതാനത്തിലെ കൂറ്റൻ മതിലിൽ വെടിയുണ്ടകൾ തുളഞ്ഞു കയറി .ചിലർ മറ്റു വഴിയൊന്നുമില്ലാതെ മൈതാനത്തിലെ കിണറിലേക്ക് എടുത്തു ചാടി ,അത് മറ്റൊരു ദുരന്തത്തിന് കാരണമായി.120 ലേറെ മൃതദേഹങ്ങളാണ് ആ കിണറ്റിൽ നിന്ന് പിന്നീട് കണ്ടെത്തിയത്.താൻ 'തികച്ചും കൊള്ളാവുന്ന ഒരു കാര്യം' ചെയ്തു തീർത്തു എന്ന ബോധ്യം വന്നപ്പോൾ ഡയർ തന്റെ പട്ടാളക്കാരെ ജാലിയൻ വാലാബാഗിൽ നിന്നും പുറത്തേക്ക് നയിച്ചു.
ജാലിയൻ വാലാബാഗ് കൂട്ടക്കൊല,ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച ആ ദാരുണ കൃത്യത്തിന് നേതൃത്വം നൽകിയ ജനറൽ ഡയർ ശിക്ഷാനടപടികൾക്ക് വിധേയനാകുകയും സർവീസിൽ നിന്ന് പിരിച്ചുവിടപ്പെടുകയും ചെയ്തു.സർവീസിൽ നിന്ന് ഒഴിവായി തിരിച്ചു ബ്രിട്ടനിൽ എത്തിയ ജനറൽ ഡയറിന് വൻ വരവേൽപ്പ് ലഭിക്കുകയും പ്രായം ആകുന്നതിനു മുൻപേ വിരമിക്കേണ്ടി വന്ന ആ പട്ടാളഉദ്യോഗസ്ഥന് വേണ്ടി പണപ്പിരിവ് നടത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ വലിയൊരു സംഖ്യ തന്നെ അയാൾക്ക് പിരിച്ചു നൽകുകയും ചെയ്തു .
എന്നാൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ പേരിൽ ഏറ്റവും വലിയ ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്നത് മറ്റൊരു 'ഡയറി'നായിരുന്നു.പഞ്ചാബ് ഗവർണർ ആയിരുന്ന മൈക്കൽ ഡയറായിരുന്നു കൂട്ടക്കൊലക്ക് ഉത്തരവിട്ടത്.ജനങളുടെ മനസ്സിൽ ഒരു ഭീതിയുണ്ടാകാനുള്ള നീക്കമായി മൈക്കൽ ഡയർ തന്റെ ഉത്തരവിനെ കാണുകയും കൂട്ടക്കൊലക്ക് ശേഷം ജനറൽ ഡയറിന്റെ നടപടിയെ പിന്തുണക്കുകയും ചെയ്തു .
സർവീസിൽ നിന്ന് വിരമിച്ചു തിരിച്ചു ലണ്ടനിലെത്തിയ മൈക്കൾ ഡയർ തന്റെ പുതിയ മേഖലയിൽ വ്യാപൃതനായി നടന്നു.വർഷങ്ങൾ കഴിഞ്ഞതോടെ അദ്ദേഹം ഇന്ത്യയിലെ ജോലിയും ജാലിയൻ വാലാബാഗ് സംഭവവും മറവിയുടെ ചവറ്റു കൊട്ടയിൽ നിക്ഷേപിച്ചിരിക്കണം,വർഷങ്ങൾക്ക് ശേഷം തന്റെ ഘാതകൻ ഇന്ത്യയിൽ നിന്നും തന്നെ തേടിയെത്തും എന്ന് അയാൾ ഒരിക്കലും ചിന്തിച്ചു കാണില്ല ...പക്ഷെ നീണ്ട 21 വർഷങ്ങൾക്ക് ശേഷം അയാളെ തേടി ആ യുവാവ് എത്തുക തന്നെ ചെയ്തു...
*****
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ ഉദ്ധം സിംഗ് ഒരു കൊച്ചു ബാലൻ ആയിരുന്നു.സമ്മേളന നാഗരിയിലെത്തിയ സമരഭടന്മാർക്ക് വെള്ളമെത്തിച്ചു കൊടുക്കുക എന്ന ഉത്തരാവാദിത്തം ആയിരുന്നു ജാലിയൻ വാലാബാഗിൽ ഉദ്ധം സിംഗ് ചെയ്തു കൊണ്ടിരുന്നത്.കൂട്ടക്കൊലക്ക് ശേഷം കഷ്ട്ടിച്ചു രക്ഷപ്പെട്ട ഉദ്ധം സിംഗ് തന്റെ ചുറ്റിലും കണ്ട കാഴ്ച കണ്ടു ഞെട്ടിത്തരിച്ചു.തന്റെ സുഹൃത്തുകളടക്കം ഒരുപാട് പേർ ചോരയിൽ മുങ്ങി കിടക്കുന്നു.കിണറ്റിൽ മൃതദേഹങ്ങൾ കുമിഞ്ഞു കിടക്കുന്നു .ആ ദാരുണ ദൃക്ഷ്യം കണ്ടു പൊട്ടിക്കരയേണ്ട ആ പിഞ്ചു ബാല്യം പക്ഷെ അന്ന് കരഞ്ഞില്ല ,രക്തത്തിൽ കുതിർന്ന ഒരു പിടി മണ്ണ് കൈക്കുള്ളിലെടുത്തു ഉദ്ധം സിംഗ് തൊട്ടടുത്ത സുവർണ ക്ഷേത്രത്തിലേക്ക് ഓടി.സിഖ് മത വിശ്വാസികൾ പുണ്യ തീർത്ഥമായി കരുതുന്ന ക്ഷേത്രകുളത്തിൽ മുങ്ങി ആ കൊച്ചു ഉദ്ധം ഒരു പ്രതിജ്ഞയെടുത്തു.
'ഈ കൂട്ടക്കുരുതിക്ക് ഞാൻ പകരം ചോദിച്ചിരിക്കും'
ലക്ഷ്യം നിറവേറ്റാനുള്ള ശക്തി തരണമേ എന്നവൻ മനസ്സുരുകി പ്രാർത്ഥിച്ചു.
വർഷങ്ങൾ കഴിഞ്ഞു...ഉദ്ധം സിംഗ് യുവാവായപ്പോൾ പഞ്ചാബിൽ ശക്തിയാര്ജിച്ച വിപ്ലവ സംഘടനയിൽ അംഗമായി.ആയുധം കൈവശം വെച്ചതിനു അറെസ്റ്റിലാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു .
ജയിലിൽ നിന്നിറങ്ങിയ ഉദ്ധം സിംഗിനെ കാത്തിരുന്നത് മറ്റൊരു ദുരന്ത വാർത്തയായിരുന്നു.തന്റെ രാഷ്ട്രീയ ഗുരുവും നേതാവുമായിരുന്ന ഭഗത് സിംഗിനെ തൂക്കിലേറ്റിയ വാർത്തയായിരുന്നു അത്.
ഭഗത് സിംഗിന്റെ മരണവാർത്ത ഉദ്ധം സിംഗിനെ ശരിക്കും തകർത്തു.തന്റെ മരണവും അടുത്തെന്നും അതിന് മുൻപ് പ്രതികാരം ചെയ്തു തീർക്കണമെന്നും അവൻ നിശ്ചയിച്ചു
സിഖുകാർ വളരെ പവിത്രമായി കൊണ്ട് നടക്കുന്ന നീട്ടിയ മുടിയും താടിയും ഉപേക്ഷിച്ചു ഒരു ബ്രിട്ടീഷ് യുവാവിന്റെ ശരീരപ്രകൃതിയുമായി അയാൾ ലണ്ടനിലേക്ക് യാത്ര തിരിച്ചു.
പല രാജ്യങ്ങൾ താണ്ടി ഒടുവിൽ ലണ്ടനിലെത്തിയ ഉദ്ധം സിംഗ് അവിടെ പലവിധ ജോലികളിലും ഏർപ്പെട്ട് മാന്യമായ ഒരു ജീവിതം കെട്ടിപ്പടുത്തു.വിവിധ തൊഴിലുകളിൽ ഏർപ്പെട്ട ഇന്ത്യൻ ,ബ്രിട്ടീഷ് യുവാക്കളുമായൊക്കെ ഉദ്ധം ചങ്ങാത്തത്തിലായി.ആ സൗഹൃദം ഉപയോഗിച്ച് ഒരു ബ്രിട്ടീഷ് സുഹൃത്തിന്റെ കയ്യിൽ നിന്ന് തോക്ക് കരസ്ഥമാക്കിയ ഉദ്ധം തന്റെ അവസരത്തിനായി കാത്തിരുന്നു.
1940 മാർച്ച്‌ മാസം പതിമൂന്നാം തിയ്യതി,
കാസ്റ്റൺ ഹാളിൽ വിശിഷ്ടാതിഥിയായി മൈക്കൾ ഡയർ പങ്കെടുക്കുന്ന ഒരു പരിപാടി നടക്കുന്നു എന്നറിഞ്ഞ ഉദ്ധം തന്റെ പ്രതികാരദിവസം നിശ്ചയിക്കുന്നു.കോട്ടിനുള്ളിൽ തോക്കൊളുപ്പിച്ചു കാസ്റ്റൺ ഹാളിൽ കടന്ന ഉദ്ധം സിംഗ് ആൾക്കൂട്ടത്തിനിടയിൽ വെച്ച് മൈക്കൾ ഡയറിനെ കണ്ടു പിടിക്കുന്നു.അയാൾക്ക് നേരെ നടന്നടുത്ത ഉദ്ധം അയാളുടെ തൊട്ട് പുറകിലായി നിന്നു .
'തന്റെ ജനതയുടെ പോരാട്ട വീര്യം തല്ലിക്കെടുത്തിയ,നിരായുധരായ പ്രാണന് വേണ്ടി യാചിച്ച തന്റെ സഹോദരന്മാരുടെ നേർക്ക് നിറയൊഴിക്കാൻ ഉത്തരവിട്ട ആ ബ്രിട്ടീഷ് ഉദ്യോഗസ്ഥനിതാ തന്റെ മുന്നിൽ നിൽക്കുന്നു,നീണ്ട 21 വർഷത്തിന് ശേഷം ഞാനിതാ എന്റെ പ്രതികാരം നിറവേറ്റാൻ പോകുന്നു '
"സൊ ...മൈക്കൾ "
മൈക്കൾ ഡയർ തിരിഞ്ഞു നിന്ന് ഉദ്ധം സിംഗിനെ നോക്കി പുഞ്ചിരിച്ചു.ഉദ്ധം കോട്ടിൽ നിന്ന് തോക്കെടുത്തു അയാൾക്ക് നേരെ വെടിയുതിർത്തു .ഒന്നല്ല ,പല തവണ..
***
അമൃത്സർ പട്ടണത്തിൽ സുവർണ ക്ഷേത്രത്തിനു തൊട്ടടുത്താണ് ജാലിയൻ വാലാബാഗ് സ്ഥിതി ചെയ്യുന്നത്.പ്രവേശന ഫീസ് ഒന്നും തന്നെയില്ല.ജനറൽ ഡയർ തന്റെ പട്ടാളക്കാരയും കൊണ്ട് മാർച്ച്‌ ചെയ്തു വന്ന ആ ഇടുങ്ങിയ പാതയിലൂടെ തന്നെ ഞാനും ജാലിയൻ വാലാബാഗ് മൈതാനത്തേക്ക് പ്രവേശിച്ചു .കുറച്ചു ദൂരം കൂടി മുന്നോട്ട് നടന്നപ്പോൾ 'ഇവിടെ വെച്ചാണ് പട്ടാളം വെടിയുതിർത്തത് 'എന്നെഴുതി വെച്ച ബോർഡ്‌ കണ്ടു.അവിടെ നിന്ന് കൊണ്ട് തന്നെ മൈതാനത്തിന്റെ ഏകദേശ ചിത്രം മനസ്സിലാക്കി.തൊട്ട് മുൻപിൽ നിരായുധരായി നില്കുന്ന ഒരു പറ്റം സ്വാതന്ത്ര്യ സമര സേനാനികളെ ഞാൻ കണ്ടു,വെടിയേറ്റ് വീഴുന്നവർ,അലറി വിളിച്ചു ആ കാണുന്ന കൂറ്റൻ മതിൽ ചാടി കടക്കാൻ ഒരു വിഫല ശ്രമം നടത്തുന്നവർ,ഇടത് വശത്തുള്ള കിണറിലേക്ക് എടുത്തു ചാടുന്നവർ.......
കുറച്ചു ദൂരം കൂടി മുന്നോട്ട് പോയി മൈതാനത്തിന്റെ ഒരറ്റത്ത് എത്തിയപ്പോൾ ഉയർന്നു നിൽക്കുന്ന മതിലുകൾ കണ്ടു .മതിലുകളിൽ വെടിയുണ്ടകൾ കൊണ്ട പാടുകൾ അടയാളപ്പെടുത്തി വെച്ചിരിക്കുന്നു.ഒരു ദുരന്തമുഖത്തിന് സാക്ഷിയായി നെഞ്ചിൽ വെടിയുണ്ടകളും പേറി ഇന്നും അചഞ്ചലമായി നിൽക്കുന്ന ആ മതിലിനു സമീപത്തു കൂടെ രക്തസാക്ഷി കിണർ എന്ന് പേരിട്ടിരിക്കുന്ന ആ കിണറിനരികിലേക്ക് നടന്നു.ജീവൻ രക്ഷാർത്ഥം ഇതിലേക്കാണ് ആളുകൾ എടുത്തു ചാടിയത് .ഇതിൽ വെച്ചാണ് നൂറുകണക്കിനാളുകൾ ശ്വാസം മുട്ടി മരിച്ചത്.വെള്ളം വറ്റി കിടക്കുന്ന ആ കിണറിന്റെ സമീപത്തു കൂടെ നേരെ രക്തസാക്ഷി ഗാലറിയിലേക്ക് ..
പ്രതീക്ഷിച്ചത് പോലെ കണ്ണിന് മുന്നിൽ ആദ്യം ഉടക്കിയ ചിത്രം വിപ്ലവകാരി ഉദ്ധം സിങിന്റേത് തന്നെ .ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ചരിത്രവും ഛായാചിത്രങ്ങളും ചുമരിൽ തൂക്കിയിട്ടിരിക്കുന്നു.
രക്തസാക്ഷി ഗാലറിക്ക് പുറത്ത് ടൈൽസ് തറയിലിരുന്ന് കണ്ട കാഴ്ചകൾ കുറിച്ച് വെക്കാനായി ഡയറിയും പേനയും എടുത്തു .
മൈക്കിൾ ഡയറിനെ വെടിവെച്ചു കൊന്നതിനെ തുടർന്ന് ബ്രിട്ടീഷുകാർ തൂക്കി കൊല്ലാൻ വിധിച്ച ഉദ്ധം സിംഗ് മരിക്കുന്നതിന് മുൻപ് പറഞ്ഞ വാക്കുകൾ തന്നെ ഞാൻ അതിൽ ആദ്യം എഴുതി
'ഞാൻ അയാളെ കൊന്നു,അയാൾ അതർഹിക്കുന്നു.കഴിഞ്ഞ 21 വർഷവും ഞാൻ പ്രതികാരം കൊണ്ട് നടക്കുകയായിരുന്നു.ഞാൻ എന്റെ കടമ പൂർത്തിയാക്കി,അതിൽ സന്തോഷിക്കുന്നു.
മരണത്തെ എനിക്ക് ഭയമില്ല.ബ്രിട്ടീഷ് ഭരണത്തിൽ ദുരിതമനുഭവിക്കുന്ന ഒരുപാട് ജനങ്ങളെ ഞാൻ കണ്ടിട്ടുണ്ട്.ഞാൻ അതിനെതിരെ പ്രതികരിച്ചു.രാജ്യത്തിനു വേണ്ടി തൂക്കിലേറുന്നതിലും മഹത്തായ വേറെന്താണ് എനിക്ക് ലഭിക്കാനുള്ളത് ?'
1940 ജൂലൈ 31 നു ഉദ്ധം സിംഗ് എന്ന വിപ്ലവകാരിയെ ബ്രിട്ടീഷുകാർ തൂക്കി കൊന്നു.
മതത്തിന്റെ പേരിൽ പരസ്പരം കടിപിടി കൂടുന്ന കാലഘട്ടത്തിൽ തന്നെ സ്വന്തം പേരിൽ എല്ലാ മതങ്ങളെയും ഉൾക്കൊള്ളിച്ചു റാം മുഹമ്മദ്‌ സിംഗ് ആസാദ് എന്ന പേര് സ്വീകരിച്ചു നിർഭയം തൂക്കുമരത്തിലേക്ക് നടന്നു കയറിയ ആ ധീര ദേശാഭിമാനിക്ക് പ്രണാമം....
ഇൻക്വിലാബ് സിന്ദാബാദ്

No comments:

Post a Comment